Thursday, January 12, 2023

ഗുരുനാഥൻ

 

 
സമർപ്പണം: ബീയാർ പ്രസാദ്...


ഇച്ഛിച്ചു പലവട്ടം
നല്ലെഴുത്തെഴുതുവാൻ
മാർഗ്ഗദർശിയെ കിട്ടാ-
തൊട്ടങ്ങു നീട്ടി വച്ചു.
സജ്ജനസാധുക്കളാം
ഗുരുക്കൾ പല പേരു-
ണ്ടെങ്കിലും എത്തിപ്പെടാൻ
ആരുമേയില്ല പോലും !

കാലങ്ങൾ കടന്നുപോയ്
പ്രാധാന്യം വേറെയായി
എഴുത്തിൻ കവാടങ്ങൾ
പതിവായ് ചാരി തന്നെ.
അക്ഷരപ്പിച്ച വച്ച
കുഞ്ഞുങ്ങളൊപ്പം ചേർന്ന
സുന്ദരനിമിഷങ്ങൾ
ആശകൾ കൊണ്ടുത്തന്നു .

ചലിക്കും ചിത്രങ്ങൾ ത-
ന്നറിവും കേൾക്കെ കേൾക്കെ
ഗുരുവായ് നിനപ്പതി-
നൊടുക്കം ആളെക്കിട്ടി.
അടുത്തേയ്ക്കെത്തിപ്പെടാൻ
പാടെങ്ങും പെട്ടതില്ല
പൊഴിക്കും മൊഴികളോ
അറിവിൻ പാരാവാരം!

അന്ധരായ് തട്ടിത്തട-
യുമെന്റെ മൊഴികളെ
നേർവഴി കാട്ടിത്തരാൻ
കനിഞ്ഞ ഗുരുനാഥൻ.
ഉള്ളങ്ങു തുറന്നൊന്നു
ശരിയും തെറ്റുമോതാൻ,
നല്ലതു പറയുവാൻ
ഒട്ടുമേ മടിയില്ല.

പുരാണേതിഹാസങ്ങൾ
കവിത, കഥകളി,
ആട്ടങ്ങൾ പലവിധം,
നാടകം, തിരക്കഥ,
ഭാഷതൻ മാഹാത്മ്യവും
വായ്പ്പേച്ചിൻ അഴകതും
എന്തിലായറിവില്ല
നല്പെഴും സഹൃദയൻ

ഈശനു പോലുമെന്തേ
കുശുമ്പു കൂടിയിട്ടോ
നന്മയെഴുന്നോരോടു
ഇവ്വിധം കാട്ടുന്നത്?
മടക്കി വിളിച്ചത്
എത്രയും ക്രൂരമെന്ന്
വന്നൊന്നു ചൊല്ലുവതി-
നാരുണ്ടീ ഉലകത്തിൽ !


Read more at: https://www.manoramaonline.com/literature/your-creatives/2023/01/11/malayalam-poem-gurunathan.html


Friday, January 24, 2020

ജനുവരിയുടെ നഷ്ടം



പത്രത്താളുകളിൽ വെറുതെ കണ്ണോടിച്ചപ്പോൾ 'ജനുവരിയുടെ നഷ്ടം' എന്ന് കണ്ടു. പദ്മരാജന്റെ വേർപാടിനെക്കുറിച്ചാണ്. ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരിൽ മുൻപന്തിയിൽ നിൽക്കുന്ന ആൾ. തൂവാനത്തുമ്പികളും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പും ഞാൻ ഗന്ധർവനുമൊക്കെ മീതെ മറ്റൊരു സിനിമയും മനസ്സിലേക്കു അത്രത്തോളം കുടിയിരുത്താൻ പറ്റിയിട്ടില്ല ഇന്നേവരെ. പദ്മരാജനെപ്പറ്റിയുള്ള എഴുത്തുകൾ എവിടെക്കണ്ടാലും ഭ്രാന്തമായി എത്രയും വേഗം വായിക്കാനുള്ള ത്വര ഇന്നുമടങ്ങിയിട്ടില്ല. പദ്മരാജന്റെ വേർപാടിന്റെ വായന എന്നും ഒരു നീറ്റലാണെങ്കിലും ഇത്തവണ അതിലും മീതെ നോവായി തൊട്ടടുത്ത് തന്നെ മറ്റൊരു വാർത്തയും.

കുറച്ച ദിവസങ്ങളായി പത്രത്താളുകളിൽ ഒരു പ്രധാന വാർത്ത ഇത് തന്നെയാണ്. ഇത്രയും വിശദീകരിക്കേണ്ടിയിരുന്നില്ല ഒരു പത്രവും എന്ന് തോന്നും ഓരോ ദിവസം കാണുമ്പോഴും. നേപ്പാളിൽ വിഷവാതകം ശ്വസിച്ചു മരണപ്പെട്ട രണ്ടു കുടുംബങ്ങളുടെ വാർത്തയാണ്. ദിവസവും ഇതിലും ഭീതിതമായ പല വാർത്തകളും കാണാറുണ്ടെങ്കിലും ഇതൊരു വല്ലാത്ത നോവായി നിൽക്കുന്നു. മരണപ്പെട്ടവരെ ഇന്നേവരെ കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ലെങ്കിൽ കൂടിയും വല്ലാത്ത ഒരു നീറ്റൽ.

സത്യത്തിൽ മരണപ്പെട്ട കുടുംബങ്ങളിലെ ഒരു വീട്ടിൽ ഒറ്റപ്പെട്ടുപോയ മകനെ കുറിച്ചോർക്കുമ്പോൾ. ഒരു സുപ്രഭാതത്തിൽ ഏറ്റവും പ്രിയപ്പെട്ട അച്ഛനും അമ്മയും അനിയനും ഇനി ഉണ്ടാകില്ല എന്നറിയുമ്പോൾ. ആ കുരുന്നിന്റെ മാനസികാവസ്ഥ ഓർക്കാൻ പോലും പറ്റാതെയാകുന്നു. ഏതാണ്ട് അതെ പ്രായത്തിലുള്ള ഒരു മകന്റെ അമ്മ കൂടെ ആയതുകൊണ്ടാകും. ദൈവം എല്ലാ കരുത്തും ആ കുരുന്നിനു കൊടുക്കട്ടെ. അത് മാത്രമേ ഇപ്പോൾ പ്രാര്ഥിക്കാനാവുന്നുള്ളു.

ജനുവരിയുടെ മറ്റൊരു നഷ്ടം!

Tuesday, January 7, 2020

നഴ്സുവണ്ടി

"ഹാ ... ദേ ചിങ്കിടെ നഴ്സുവണ്ടി വരുന്നു "
"ശോ ... ഡാ നീയൊന്നു മിണ്ടാണ്ടിരി ...അവൾ ഇത് കേട്ടിട്ട് വേണം ഇനി കരച്ചില്‌ തുടങ്ങാൻ " - ഞാൻ പതുക്കെ ചിങ്കുനോട് പറഞ്ഞു
പതുക്കെ പറഞ്ഞതൊക്കെ വെറുതെയായി ... അവൾ കേട്ട് ... ചിണുങ്ങലും തുടങ്ങി ....
"നീയെന്തിനാ കരയുന്നേ ... അതിനു അവരിങ്ങെത്തി പോലുമില്ലല്ലോ "
........”
"മോൾടെ ഉവ്വാവി വേഗം മാറാനല്ലേ ... വേഗം മാറീട്ടു നമുക്കു വീട്ടിൽ പോകണ്ടേ ...."
"......"
"എന്നും ഇവിടെ ഇങ്ങനെ കിടന്നാൽ മതിയോ ?"
അവളെ പറഞ്ഞിട്ടും കാര്യമില്ല .....ഈ മൂന്നു നാല് ദിവസത്തെ കിടപ്പിൽ എന്തോരം കുത്തുകളാണ് കൊണ്ടത് ... കാനുലയിൽ കുടെയാണെങ്കിൽ പോലും .
രണ്ടാമത് കുത്തിയത് എന്തോ ശരിയായിട്ടല്ലെന്നാണ് തോന്നുന്നത് ... അവൾക് ആദ്യമേ തന്നെ വേദന ആയിരുന്നു ... കണ്ടാൽ സഹിക്കാൻ പറ്റില്ല
ഒന്നോർത്താൽ അവൾ ആയതു കൊണ്ടാണ് ഇത്രയും സഹിക്കുന്നത് ... പലപ്പോഴും പറയാതെ തന്നെ പലതും മനസ്സിലാക്കാനുള്ള ഒരു പക്വത ഉണ്ടെന്നു തോന്നാറുണ്ട് .
സത്യത്തിൽ കുട്ടികൾ കുട്ടികളായിരിക്കുന്നതാണല്ലേ നല്ലത് ... കുറെ കുട്ടിത്തങ്ങളുമായി ... വളരുമ്പോൾ ഒരിക്കലും തിരിച്ചു പിടിക്കാൻ പറ്റാത്തവ ..
"നഴ്സുവണ്ടി" ..... ആരാണ് ആ പേരിട്ടത് .... അവനാണോ ....അതോ ഇനി ഏട്ടനായിരിക്കുമോ
നഴ്സുമാർ റൂമിലേക്കു ഇഞ്ചക്ഷനും മറ്റും ഒരു ട്രോളിയിൽ വച്ചോണ്ടാണ് വരുന്നത് ...
ആ ട്രോളിക്കിട്ടിരിക്കുന്ന പേരാണ് "നഴ്സുവണ്ടി ".
അതിനൊരു പ്രത്യേക ശബ്ദമാണ് ... വരുമ്പോഴേ അറിയാം ....
ഉറക്കമല്ലെങ്കിൽ അവൾ അപ്പൊ തുടങ്ങും ചിണുങ്ങലും കരച്ചിലും ....
നഴ്സുമാരെത്തുന്നെന് മുന്നേ പിന്നെ അത് സമാധാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ...
ന്യൂമോണിയ കൂടി വന്നു അഡ്മിറ്റായതാണ് ...
ആന്റിബിയോട്ടിക്‌സ് കൊടുക്കാൻ തുടങ്ങിയെങ്കിലും ഒരു സെക്കന്റ് ഒപ്പീനിയൻ എടുക്കാമെന്നോർത്തു ...
അതെന്തായാലും നന്നായി ... ഇനിയും കൂടാതെ കഴിഞ്ഞല്ലോ
പാവം കുറെ കുത്തുകൊണ്ടു ... ശ്രദ്ധിക്കാഞ്ഞു വന്നതായിരുന്നെങ്കിൽ എന്നോട് തന്നെ ഒരിക്കലും ക്ഷമിക്കാൻ പറ്റില്ലായിരുന്നു
ഇത് അതങ്ങനല്ലല്ലോ ...ആദ്യമേ മരുന്ന് കൊടുത്തു തുടങ്ങിയതാണ്
പിന്നെ വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നാണല്ലോ .
ഇന്ന് വിടും നാളെ വിടുമെന്നോർത്തു പിന്നെയും കാത്തിരിപ്പുകൾ
നിർബന്ധം പിടിച്ച പോകണമെന്നില്ല മാറിയിട്ട് പോയാൽ മതിയെന്നുള്ളതുകൊണ്ട് കാത്തിരിപ്പുകൾ നീളുന്നു...
ഏഴു ദിവസത്തെ കോഴ്സ് കഴിഞ്ഞ വിടാമെന്നുള്ളത് പത്തു ദിവസം കഴിഞ്ഞിട്ടെന്നായി...
അവൾ വീണ്ടും വിഷമത്തിലായി.... അസുഖം വന്നു ആശുപത്രിയിൽ കിടക്കേണ്ടി വന്നല്ലോ എന്നതായിരുന്നു അവളുടെ വലിയ വിഷമം.പത്താം നാളത്തെ അവസാന കുത്തും കിട്ടി. ഇനി പോകാമായിരിക്കും ല്ലേ....
"ഹാ..... ചിങ്കീടെ നഴ്സുവണ്ടി വരുന്നു. "
"അവൾ ഉറക്കമാണ്... വെറുതെ നീ ഒച്ച വച്ചുണർത്താൻ നിക്കണ്ട "
നഴ്സുമാരോട് അവൾ മിണ്ടാറേ ഇല്ല. കുത്തിവയ്ക്കാൻ വരുന്നതുകൊണ്ടാവും.... അതുകൊണ്ട് ഇനി മിണ്ടിയാൽ കുത്തിവയ്ക്കും എന്നാണിപ്പോൾ അവര് പറയാന്. ക്യാനില മാറ്റാൻ വന്നതായിരുന്നു അവർ. ബാൻഡേജ് ഒക്കെ പകുതി മുറിച്ചപ്പോഴേക്കും അവളുണർന്നു. നഴ്സുമാരെ കണ്ടപ്പോൾ ഇനി കരഞ്ഞേക്കാമെന്നോർത്തപോലെ തോന്നി മുഖം കണ്ടപ്പോൾ.
"ഇത് മാറ്റാൻ വന്നതാ മോളെ....നമുക്കു പോകണ്ടേ വീട്ടിൽ "
അതിൽ അവൾ സമരസപ്പെട്ടു. ശാന്തമായി കിടന്നുകൊടുത്തു.
ഒക്കെ കഴിഞ്ഞ ബില്ലുമടച്ചു ഒന്നര ആഴ്ച നീണ്ട ആശുപത്രി വാസം കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് .....

ഇനി ഒരിക്കലും ഇങ്ങനെ കിടക്കാൻ വരേണ്ടി വരല്ലേ എന്ന പ്രാർത്ഥനയോടെ.

Monday, January 6, 2020

പായസമണമുള്ള ഭരണിക്കാലം



അത് ഒരു പറയ്ക്കിറങ്ങൽ കാലമായിരുന്നുചെട്ടികുളങ്ങര വല്യമ്മ നാട്ടാരെ കാണാനിറങ്ങുന്ന കാലംഓരോ വീട്ടിലും പറയൊരുക്കുന്നതിന്റെയും അൻപൊലിക്കൊരുക്കുന്നതിന്റെയും തിരക്കാവും ആ ദേശത്തൊക്കെഅൻപൊലി എന്നത് മാനസികമായി അത്ര അംഗീകരിക്കാൻ പറ്റാത്തതുകൊണ്ടോ എന്തോ അത് കൂടാൻ പോകാറില്ല പൊതുവെ. അപ്രാവശ്യം പക്ഷെ ക്ഷണമുണ്ടായിരുന്നു. അപ്രാവശ്യം തൊട്ടാണ് അവിടുത്തെ അൻപൊലിക്ക് ഇവിടങ്ങളിൽ നിന്നൊക്കെ പിരിവെടുക്കാൻ തുടങ്ങിയതെന്ന് തോന്നുന്നുമുൻപെങ്ങും കണ്ടതായി ഓർക്കുന്നില്ലആ കൂട്ടത്തിൽ വന്നാൽ ഒന്ന് കാണാമെന്ന് കരുതിയാണോ....ആയിരിക്കാം..... മിണ്ടാൻ പറ്റിയില്ലയെങ്കിലും കാഴ്ച തന്നെ അന്ന് സ്വർഗം കിട്ടിയതിനു തുല്യമായിരുന്നു.

വരാൻ പറ്റില്ലായെന്നു ആദ്യം തന്നെ പറഞ്ഞുഎന്തിനു ഒരു മുടക്കം പറഞ്ഞാലും പറഞ്ഞു പറഞ്ഞു അവസാനം എങ്ങനെയെങ്കിലും മനസ്സ് മാറ്റിയെടുക്കാൻ അന്ന് തൊട്ടേ ഒരു പ്രത്യക കഴിവാണ്അൻപൊലി കൂടാൻ എന്തായാലും പറ്റില്ല.... വീട്ടിൽ ചെന്നാൽ സദ്യയുണ്ണാമെന്നു പറഞ്ഞുവീട്ടിൽ എന്തും പറഞ്ഞു ചെല്ലുംസത്യത്തിൽ അതൊരു പ്രശ്നേമേയല്ല... അവിടെ ആർക്കും എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാംആരും ഒരു ചോദ്യവും ചോദിക്കില്ലനാട്ടാര് പോലുംതെറ്റായി ഒന്നും അവിടുള്ളവർ ചെയ്‌യില്ല എന്ന വിശ്വാസമാകാംഅല്ലേലും ഊണിനു ചെല്ലാൻ എന്തായാലും പറ്റില്ലഒന്ന് കയറിയിറങ്ങിപ്പോരാം എന്ന് മാത്രം.

രണ്ടുമണിക്ക് ട്യൂഷനുണ്ട്അതും നാലുമണി വരെകൂട്ടുകാരിയോട് ആദ്യമേ പറഞ്ഞു ഇങ്ങനെയൊരു പോക്കിന് ചിലപ്പോൾ സാധ്യതയുണ്ട്ഒന്ന് കൂടെ വന്നേക്കണമെന്ന്അത് വീട്ടിലവതരിപ്പിക്കണമല്ലോ...ഇല്ലേൽ ട്യൂഷൻ കഴിഞ്ഞു പെണ്മക്കൾ വരാൻ താമസിച്ചാൽ അമ്മമാർക്കവുമല്ലോ ആധിഎന്റെ കുടെയാണല്ലോ എന്നുള്ളതുകൊണ്ട് വിടാൻ അമ്മയ്ക്കു നൂറുവട്ടം സമ്മതംഎന്തുകൊണ്ടാണെന്നറിയില്ല കൂട്ടുകാരുടെ അമ്മമാർക്കു എന്നും എന്നോടൊരു പ്രത്യേകതയുണ്ട്.

ട്യൂഷൻ കഴിഞ്ഞിറങ്ങുമ്പോഴും പോകണോ വേണ്ടയോ എന്ന കൂട്ടിക്കിഴിക്കലാണ് മനസ്സ് നിറയെ... സത്യത്തിൽ ആകെ ഒരു വട്ടമേ അവിടെ പോയിട്ടുള്ളൂഅതും പണ്ട് കൂട്ടുകാരോടൊരുമിച്ചു കൊണ്ടുപോയപ്പോൾഎങ്ങനെ എന്തു പറഞ്ഞു ചെല്ലുമെന്നു ഒരൂഹവുമില്ല അൻപൊലിക്കളത്തിനടുത്തെത്തുമ്പോഴുംഭാഗ്യത്തിന് കണ്ടുപരിചയമുള്ള ഒരു കൂട്ടുകാരനെ കണ്ടുവീട്ടിലോട്ടു ചെന്നോളൂ അങ്ങേരവിടെയുണ്ടാവുമെന്നു പറഞ്ഞപ്പോൾ സന്തോഷമോ സമാധാനമോ പേടിയോ എന്തൊക്കെയോ വികാരങ്ങളാൽ മനസ്സ് വിങ്ങിമനസ്സു നിറയെ കാണണമെന്നുണ്ടെങ്കിലും വീട്ടിൽ വച്ചു കാണുമ്പോൾ എങ്ങനെ എന്ത് പറയുമെന്ന ചിന്ത പിന്നെയും കൂട്ട് കൂടി.

മുള്ളുവേലിയിട്ട വീതികുറഞ്ഞ ഒരു വഴിയാണ്....സത്യത്തിൽ അതെയെനിക്കറിയൂഅന്ന് ആ വഴിയാണ് കൊണ്ടുപോയത്മുള്ളുവേലിയിൽ കൊണ്ട് കൂട്ടുകാരിയുടെ ചുരിദാറിൽ ഒരു ചെറിയ കീറൽ.... ദൈവമേ.... വീട്ടിൽ വഴക്കു പറയുമോ.... ഭാഗ്യത്തിന് ചെറിയ ഒരു കീറൽ ഉള്ളൂസമാധാനംഒരു വിധത്തിൽ വീട്ടിലെത്തിആട് കിടന്നിരുന്നിടത് ഒരു പൂട പോലുമില്ല എന്ന പോലെ ആളിന്റെ പൊടി പോലും അവിടെങ്ങുമില്ലനിറഞ്ഞ ചിരിയോടെ അമ്മയുണ്ട്

മുൻപ് വന്നിട്ടുള്ളതാണ്....അൻപൊലിക് വിളിച്ചിരുന്നുഉണ്ണാൻ വരാൻ പറ്റിയില്ലഒന്ന് കയറിപ്പോകാമെന്നു കരുതി എന്ന് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചുഅത് വരെ അവിടെ ഉണ്ടായിരുന്നു എന്ന് 'അമ്മ പറഞ്ഞു... ഇത്രയും മെനക്കെട്ടു വന്നിട്ടും കണ്ടില്ലല്ലോ എന്ന നൊമ്പരം മാത്രമായി മനസ്സിൽചെന്നതിൽ ആ 'അമ്മ വല്ലാണ്ട് സന്തോഷം പ്രകടിപ്പിച്ചുമോനെപ്പറ്റി വാ തോരാതെ എന്തൊക്കെയോ പറഞ്ഞു... എല്ലാം ഞാൻ കേട്ടോ... അറിയില്ല... ഉണ്ടിട്ടു പോകാമെന്നു കുറെ പറഞ്ഞു... ഇല്ലമ്മേ... പോകണം...നേരമില്ല എന്ന് പറഞ്ഞു ഒരു വിധത്തിൽ ഒഴിയാൻ നോക്കിഅമ്മയും വിടുന്ന ഭാവമില്ല.... പായസമെങ്കിലും കുടിച്ചിട്ട് പോകാമെന്നായി... ആ സ്നേഹത്തിനു മുന്നിൽ അതിനു വഴങ്ങേണ്ടി വന്നുഎന്ത് പായസമാണെന്നു ഇന്നുമറിയില്ലെങ്കിലും അതുപോലെ മധുരമുള്ള ഒന്ന് കുടിക്കാൻ പിന്നീട് യോഗമുണ്ടായിട്ടില്ലപിന്നെയൊരിക്കൽ പോലും ആ അമ്മയെ കാണാൻ കൂടി കഴിഞ്ഞിട്ടില്ല എങ്കിൽ പോലും ഇന്നും ആ വഴി പോകുമ്പോൾആ വീടോർക്കുമ്പോൾആ അമ്മയെ ഓർക്കുമ്പോൾ ഒരിക്കൽ കൂടിയെങ്കിലും ഒരു സ്പൂൺ പായസം കുടിക്കാൻ മോഹം

Monday, October 14, 2019

അപ്പൂപ്പൻ



ധൃതി പിടിച്ച യാത്രകളാണെങ്കിലും ചില കാഴ്ചകൾക്ക് മനസ്സിനെ ഒന്ന് തൊടാതിരിക്കാൻ കഴിയില്ല . ഓഫീസിൽ നിന്നിറങ്ങുമ്പോൾ മണിക്കണക്ക് വച്ച് ഓരോന്നും കണക്കു കൂട്ടിയാണ് പോകാറ്. വണ്ടി ഓടിക്കുമ്പോഴും മിക്കപ്പോഴും എന്തൊക്കെയാണ് വിട്ടുപോയതെന്നാവും ഓർക്കുക . ഒരഞ്ചു മിനിറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഒക്കെ താളം തെറ്റും . സമയം നോക്കിയുള്ള ഓട്ടങ്ങൾ സത്യത്തിൽ മടുപ്പാണ് ; നഗരജീവിതവും . ഗ്രാമത്തിന്റെ തുടിപ്പുകൾ അങ്ങിങ് ഉണ്ടെങ്കിലും ഓട്ടത്തിനൊരു കുറവുമില്ല .


റെയിൽവേ ഗേറ്റ് അടച്ചാലുണ്ടാകുന്ന സമയനഷ്ടം ഇല്ലാണ്ടാക്കാൻ ഇടവഴികളാണ് പൊതുവെ തിരഞ്ഞെടുക്കുക . പണ്ടാരോ ലോ ഇൻകം ഫാമിലി താമസിക്കുന്ന എന്ന തലക്കെട്ട് പറഞ്ഞപോലെയുള്ള ഒരു കോളനി . ഇപ്പോൾ പല വീടുകളുടെ മുഖച്ഛായ മാറിയിട്ടുണ്ടെങ്കിലും ചില വീടുകൾക്കും ചുറ്റുപാടുകൾക്കും വലിയ മാറ്റങ്ങളൊന്നും തന്നെ ഇല്ലെന്നു പറയാം . ഒന്നു രണ്ടു ബമ്പുള്ളതുകൊണ്ടു അവിടെത്താറാകുമ്പോഴേക്കും പതിവായൊന്നു സ്പീഡ് കുറയ്ക്കാറുണ്ട് .


നേരം സന്ധ്യ മയങ്ങുന്നു . ആൾക്കാരെവിടെ നിന്നാണ് ചാടി വീഴുന്നതിന്ന് ഒരുറപ്പുമില്ലാത്ത വഴിയാണ് . വണ്ടിക്കാര് സൂക്ഷിച്ചേ പറ്റൂ… നടക്കുന്നവർ അണുവിട നീങ്ങില്ല ….. രണ്ടാമത്തെ ബംപ് കേറിയിറങ്ങിയപ്പോൾ ഒരു വീടിന്റെ മുറ്റത്തെ കല്ലിലോ മറ്റോ ഒരു അപ്പൂപ്പനും കൊച്ചു മോളും . കള്ളി കൈലി മാത്രം ഉടുത്ത ഒരു അപ്പൂപ്പൻ … നാട്ടിൻപുറത്തെ സാധാരണക്കാരനായ ഒരു അപ്പൂപ്പൻ …. കൊച്ചുമോൾക് കാഴ്ച്ചകളോ കഥകളോ പറഞ്ഞു കൊടുക്കുന്നു . മനസ്സിനകത്തു പെട്ടെന്ന് സുഖമുള്ള ഒരു നനുത്ത കാറ്റ് വീശിയ പോലെ . ഒരു പക്ഷെ ഇപ്പോഴത്തെ നല്ലൊരു ശതമാനം കൊച്ചുമക്കൾക്കും നഷ്ടമാകുന്ന അനുഭവം . അപ്പൂപ്പന്റെ വിരലിൽ തൂങ്ങി നാട്ടിൻ പുറത്തൂടെ സായാഹ്‌ന സവാരി .... പോരാത്തതിന് അപ്പൂപ്പന്റെ വക കുട്ടിക്കഥകളും വീരവാദങ്ങളും കൂട്ടിനു .... പരിചിത മുഖങ്ങളോടുള്ള ചെറു സംഭാഷണങ്ങളും .... ആ കുട്ടിക്കാലം ഒരു സ്വർഗീയ അനുഭവം തന്നെയാകാം , ആണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .


എന്റെ കുഞ്ഞുവിരലുകളിൽ പിടിച്ച കൂടെ നടക്കാൻ അപ്പൂപ്പൻ ഉണ്ടായിട്ടില്ലെങ്കിലും അങ്ങനെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനേ മനസ്സ് ഇന്നും സമ്മതിക്കുന്നുള്ളു .

Thursday, September 26, 2019

പൂവുകൾ കത്തുമ്പോൾ...........



പൂവുകൾ കത്തുന്നു....ആദ്യമായാണ് പൂവുകൾ കത്തുന്നത് കാണുന്നത്.... ഒരു പൂവ് ഞെട്ടോടിഞ്ഞു താഴെ വീണു കിടക്കുന്നതു കാണുമ്പോൾ മനസ്സൊന്നു ഉലയുന്ന എനിക്ക് ഇന്ന് ഒട്ടും വിഷമം തോന്നുന്നില്ല എന്നത് എനിക്ക് തന്നെ അത്ഭുതമായിരുന്നു. പലതരം പൂവുകൾ.... ഏറെയും ഭംഗിയും വിലയുമുള്ളവ....


ഒരു ജന്മം അങ്ങനെ എരിഞ്ഞു തീരുന്നു.... പൊതുവെ ശാന്ത സ്വഭാവം... സ്വന്തമെന്ന ഇഷ്ടങ്ങൾ എന്നോ മറന്നവൾ... എന്നെങ്കിലും അങ്ങനെ ചിന്തിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല.... ഞാൻ കാണുമ്പോൾ ഒന്നോ രണ്ടോ സ്ട്രോക്ക് വന്നു പകുതിയും കര കയറിയിരുന്നു.... ഇഷ്ടങ്ങൾ പലപ്പോഴും ഉള്ളിലൊതുക്കിയിട്ടുണ്ടാകാം.... പൂവ് ചൂടുന്നത് കാണുമ്പോൾ, സാരി ഉടുക്കുന്നത് കാണുമ്പോൾ മുഖം ചെന്താമര പോലെ വിടരുന്നത് കാണാം....സാരിയുടുപ്പിച്ചു കൊടുക്കണമെന്ന് പറഞ്ഞു കൈവരി പോലുമില്ലാത്ത സ്റ്റെപ്പുകൾ കയറി വന്നത് കാണുമ്പോൾ ഉള്ളു കാളും. വിളിച്ചാൽ പോരായിരുന്നോ എന്ന് ചോദിച്ചാലും ഒരു ചിരിയിലെല്ലാമൊതുക്കും.

ഈ എരിഞ്ഞു തീരൽ  ഒരുപക്ഷെ ഒരനുഗ്രഹമായിരുന്നിരിക്കണം....മാസങ്ങളായുള്ള ഈ കിടപ്പ്...വേദനകൾ ഒന്ന് പറയാനാവാതെ.... ഒന്നനങ്ങാനാവാതെ... അവസാന നോക്ക് കാണാൻ വന്നവർക്കു പോലും പറയാൻ നല്ലതു മാത്രം.... എന്നും പഴിച്ചിരുന്ന നാവിനു പോലും ഇന്ന് ഒന്നിനും പഴിക്കാൻ പറ്റുന്നില്ല.... ഒരു പക്ഷെ ഒരാളുടെ ശൂന്യതക്ക് നന്മകൾ മാത്രമേ ഓർമ്മിപ്പിക്കാൻ പറ്റുകയുള്ളായിരിക്കും.


എന്തെന്തു പൂവുകൾ..... റോസ്, മുല്ല, ജമന്തികൾ, പേരറിയാത്ത വേറെയും പലയിനങ്ങൾ..... ഗുരുക്കന്മാർക് ഓര്മയില്ലെങ്കിൽ പോലും അവരെ ഓർക്കാൻ അനവധി നിരവധിയുണ്ടാകുമല്ലോ... റീത്തുകൾ ബൊക്കെകൾ..... ഒരു പൂവ് പോലും വെറുതെ കളഞ്ഞില്ല..... എരിയാൻ തുടങ്ങുന്നതിനു മുന്നേ സിമന്റിട്ടപോലെ തട്ടിപ്പൊതിഞ്ഞ  ചിതക്ക് മേലെ പൂവുകളെല്ലാം വിതറി അലങ്കരിച്ചു... മനസ്സിൽ ഉണ്ടാക്കിയ ശൂന്യത ഭീതിതമായിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്തവിധം ..... ആർക്കും ഒരിക്കലും അംഗീകരിക്കാനും മനസ്സിലാക്കാനും പറ്റുകയുമില്ല ... പൂവുകൾ കത്തുന്നു !

Thursday, July 11, 2019

മര്യാദക്കാരനും മര്യാദക്കാരനും മൂന്നു വഴി



ആക്‌സിഡന്റിനു ശേഷം വാക്കറിന്റെ സഹായത്തോടെയല്ലാതെ നടക്കാൻ കഴിയാത്തതുകൊണ്ട് യുബർ തന്നാണ് ഓഫീസിൽ പോകലുകൾക് ഇപ്പോൾ ഉള്ള ഒരേ ഒരു വഴി. കാശ് കുറെ പോയി കിട്ടുമെങ്കിലും വീട്ടിലിരുന്നു ബോറടിക്കുന്നതിനേക്കളിലും ഭേദമാണല്ലോ എന്നോർക്കുമ്പോൾ രാവിലെ അങ്ങ് റെഡിയാകും .


പല പല മുഖങ്ങൾ . യുബർ ഗോ ആയിരുന്നു ബുക്ക് ചെയ്തതെങ്കിലും സാമാന്യം ജാടയുള്ള ഏതോ ഒരു വണ്ടിയാണ് ഇന്ന് കിട്ടിയത് . ഒരാൾക്കു മാത്രം പോകാൻ അധികപ്പെട്ടാണതെങ്കിലും വേറെ ഇനി കാത്തു നിക്കാൻ വയ്യ. ഓട്ടോ വിളിക്കുന്നതിനേക്കാളും ഇപ്പൊ മിക്കവാറും ലാഭം ഇതാണ് ഒറ്റയ്ക്കു അറിയാൻ വയ്യാത്ത ഒരാളിന്റെ കൂടെയുള്ള യാത്ര ചെറുതല്ലാത്ത ഭയം ഉള്ളിലുണ്ടാക്കുന്നുവെന്ന സത്യം കഴിവതും മറച്ചാണ് കാറിൽ കേറുക. ഇന്നും അതൊക്കെ തന്നെയാണുണ്ടായത് …


യുബെറുകാർക് അറിവുള്ള അത്രയും ഇടവഴികൾ ആ നാട്ടുകാർക്ക് പോലും അറിയുമോ എന്ന് നമ്മൾ പലപ്പോഴും സംശയിച്ചു പോകും . അങ്ങനെ ബ്ലോക്ക് കിട്ടാതിരിക്കാനായി ഞങ്ങൾ ഒരിടവഴിയിലേക്കു കടന്നു . റോഡിനു വീതി കുറവായതുകൊണ്ട് ചെറിയ വണ്ടികൾ എതിരെ വന്നാൽ പോലും പാടാണ്‌ . അപ്പോൾ ദേ വരുന്നു എതിരെ ഒരു ഓട്ടോ. രണ്ടിലാരേലും ഒന്നൊതുക്കിക്കൊടുത്താൽ സുഖമായി രണ്ട് കൂട്ടർക്കും പോകാം. യുബെറ് ചേട്ടന്റെ പോക്ക് കണ്ടിട്ട് ഒതുക്കാനുള്ള ഭാവമൊന്നുമില്ലെന്നു മനസ്സിലായി . എതിരെ വരുന്ന ഓട്ടോ ചേട്ടനും ഒതുങ്ങാനുള്ള ലക്ഷണമില്ലെന്നെതാണ്ടുറപ്പായി .


യുബെറ് ചേട്ടൻ സധൈര്യം മുന്നോട്ട് തന്നെ. അവസാനം ഓട്ടോ ചേട്ടന് ഇത്തിരി ഒതുക്കാതെ തരമില്ലെന്നായി. കടന്നു കഴിഞ്ഞപ്പോൾ യുബര് ചേട്ടന്റെ കമെന്റും “വലിയ വണ്ടി വരുന്ന കണ്ടിട്ടും അവനൊന്നും മാറാൻ വയ്യ ”. ഒന്നും മിണ്ടിയില്ലെലും എനിക്ക് സത്യത്തിൽ ചിരിയാണ് വന്നത് . ആർക് വേണേലും ഒതുക്കാവുന്നതേ ഉണ്ടായിരുന്നുള്ളു . താൻ ചെറുതായിപ്പോകുമോ എന്ന അപകർഷതാബോധം …അല്ലാണ്ടെന്താ ഇതിനൊക്കെ പറയുക . അച്ഛന്റെ കൂടെ പണ്ടൊക്കെ പോകുമ്പോൾ സ്ഥിരം കേൾക്കാറുള്ള ഡയലോഗ് ആയിരുന്നു “മര്യാദക്കാരനും മര്യാദക്കാരനും മൂന്നുവഴി " എന്നത് . ആദ്യമൊന്നും കാര്യം മനസ്സിലാവില്ലായിരുന്നെങ്കിലും പിന്നെപ്പോഴോ ചോദിച്ചപ്പോൾ വിശദീകരിച്ചു തന്നു . വഴി തീരെ ചെറുതും എതിർ ദിശയിൽ വരുന്നവർ രണ്ട് കൂട്ടരും മര്യാദക്കാരാണെങ്കിൽ രണ്ടാളും മറ്റേയാൾക് വേണ്ടി വഴി ഒതുങ്ങിക്കൊടുക്കും . അങ്ങനെ ഓരോ മര്യാദക്കാരനും ഉണ്ടാക്കുന്ന ഓരോ വഴികളും ശരിക്കുള്ള വഴിയും ചേരുമ്പോൾ പോകാൻ മൂന്നു വഴികൾ ഉണ്ടാകുമല്ലോ . ശുദ്ധ നർമമാണെങ്കിലും അന്യ ഒരു വ്യക്തിക്ക് കൊടുക്കേണ്ട പരിഗണന അതിലൂടെ എങ്ങനെയൊക്കെയോ നമ്മുടെ ഉള്ളിലേക്കും നാമറിയാതെ കേറുമായിരുന്നു .


ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...