ഏറ്റവും
പ്രിയപ്പെട്ട മാഷിനെപ്പറ്റി
പറയണമെങ്കിൽ ഒരു 10
- 20 വർഷങ്ങൾക്
പുറകിലേക്ക് ഒരു യാത്ര
നടത്തേണ്ടി വരും. ഏഴാം
ക്ലാസ്സിലെ ക്രിസ്തുമസ്
പരീക്ഷയിലെ സയൻസിന്റെ 13 മാർക്ക്
നേടിയുള്ള ദയനീയ തോൽവിക്ക്
ശേഷം ഇനി ട്യുഷന് പോകില്ല
എന്ന എന്റെ നിലപാടിൽ ഉറച്ചു
നില്ക്കാൻ പറ്റാതെയായി. അങ്ങനെയാണ്
വിദ്യാപീഠത്തിൽ വെക്കേഷൻ
ക്ലാസ്സിലേയ്ക് വീട്ടിൽ നിന്ന് കൊണ്ടുപോയി ചേർത്തത്.
ട്യൂഷൻ
സെന്ററുകളെപ്പറ്റി അത്ര നല്ല
അഭിപ്രായമല്ലാതിരുന്നതുകൊണ്ട്
ഞാൻ മെച്ചപ്പെടുമെന്ന വലിയ
പ്രതീക്ഷകളൊന്നും തന്നെയില്ലായിരുന്നു
ഉള്ളിൽ.പക്ഷെ
എന്റെ ധാരണകളെ മാറ്റിമറിക്കുന്ന
ഒരു കൂടായിരുന്നു അവിടം. ഒരു
സ്ഥാപനമെന്നതിലുപരി ഒരു
കുടുംബമായിരുന്നു; ചേട്ടനും
ചേട്ടത്തിയും മൂന്ന്
അനിയന്മാരുമായി ഒരു
കൂട്. എല്ലാവരുമായും
ഞങ്ങൾ ഓരോരോരുത്തർക്കും
ഊഷ്മളമായ ബന്ധമായിരുന്നു
ഉണ്ടായിരുന്നത്....ഞങ്ങളിലെ
ഒരു ചെറിയ ഭാവമാറ്റം പോലും
തിരിച്ചറിയുന്ന, ഉള്ളറിയുന്ന
ഒരു കൂട്. അവിടുത്തെ
ഓരോരുത്തർക്കും ഓരോ
മാനറിസങ്ങൾ, പ്രത്യേകതകൾ
ഉണ്ടായിരുന്നു.
മലയാളം
പഠിപ്പിക്കാനായി വന്നത് രഘു
സാർ ആയിരുന്നു. കെട്ടും
മറ്റും തന്നെ ആകെ എന്തോ ഒരു
പ്രത്യേകത. സാറാണെന്നുള്ള
ഒരു ഭാവവും ഇല്ല. എല്ലാരുടെയും
കൂട്ടത്തിൽ കൂടും. അപ്പോഴും
എം ഫില്ലിനു പഠിക്കുവായിരുന്നതുകൊണ്ട്
എന്നുമൊന്നും രഘു സർ
ഉണ്ടാവാറില്ല. സാറിനു
അക്ഷരങ്ങളോട് ഒരു വല്ലാത്ത
പ്രണയമുള്ളതുപോലെയായിരുന്നു. ഗദ്യങ്ങളും
പദ്യങ്ങളുമൊന്നും സാറ്
പഠിപ്പിക്കുമ്പോൾ പാഠങ്ങളായി
തോന്നിയിട്ടില്ല. ഓരോ
പദ്യങ്ങളും ആ വൃത്തത്തിന്റെ
ഭംഗിയിൽ ഞങ്ങളുടെ മനസ്സിലേയ്ക്
ഒരു പറിച്ചു നടലായിരുന്നു. ശബ്ദസൗകുമാര്യം
കൊണ്ടല്ല; മറിച്ചു
ഓരോ പാഠങ്ങളും അനുഭവവേദ്യമാക്കാൻ
സാറിനു ഒരു പ്രത്യേക കഴിവ്
തന്നെയുണ്ടാരുന്നു.
"നളിനമിഴിമാർക്കെല്ലാം
നട
പഠിപ്പാൻ
മൃദുലളിതം
മദലുളിതം
ഇതു
കളിയല്ലേ
അംഗനമാർ
മൗലേ ബാലേ
ആശയെന്തയുതേ "
ഹംസവും
ദമയന്തിയും, ഭാരതപര്യടനത്തിലെ
യുദ്ധനീതികൾ, പ്രസംഗകല
ഒക്കെ ഒക്കെ ഇപ്പോഴും കാതുകളിൽ
സാറിന്റെ വായ്ത്താരികൾ
കേൾക്കുന്ന പോലെ. മുൻബഞ്ചിലെ
സ്ഥിരം സാന്നിധ്യമായിരുന്ന
എനിക്ക് സാറുമായി വഴക്കു
കൂടാനുള്ള അവസരങ്ങളും
ഏറെയായിരുന്നു. വെറുതെ
ശുണ്ഠി പിടിപ്പിക്കുക എന്നതിൽ
കവിഞ്ഞു ഒന്നും അതിലുണ്ടായിരുന്നില്ല. ആ
ക്ലാസ് വിട്ടിറങ്ങിപ്പോകുമ്പോൾ
ചുണ്ടിൽ ചിരി പടർത്താനുള്ള
വായ്പ്പോരുകൾ. സാറിനു
ആൺമേൽക്കോയ്മയോ എനിക്ക്
പെൺമേൽക്കോയ്മയോ ഇല്ലാതിരുന്നിട്ടും
അതിലായിരുന്നു വഴക്കുകൾ
കൂടുതലും.
"ഭാരതസ്ത്രീകൾ
തൻ പാവശുദ്ധി" എന്ന്
കളിയാക്കുമ്പോൾ തന്നെ ആണുങ്ങൾ
മൈതാനമാനസന്മാരായതുകൊണ്ടാണ്
അവരുടെ മനസ്സിൽ ഒത്തിരി
പെണ്ണുങ്ങളെ കൊള്ളിക്കാൻ
പറ്റുന്നതെന്നും തമാശരൂപേണ
സമർത്ഥിക്കാൻ സാറ് വിരുതനായിരുന്നു.
എന്നിൽ
അക്ഷരങ്ങളോടുള്ള കൗതുകം ഏറാൻ
രഘു സാറ് വഹിച്ച പങ്കു തീരെ
ചെറുതല്ല. വാട്സപ്പും
ഫേസ്ബുക്കുംസ്മാർട്ഫോണുകളും
കൊച്ചുകുട്ടികളെപ്പോലും
അടക്കി വാഴുന്ന ഈ കാലത്ത്
ഇതൊന്നുമില്ലാത്ത പച്ചയായ
മനുഷ്യൻ. ഫോൺ
പോലും അത്യാവശ്യത്തിൽ അധികം
ഉപയോഗിക്കാത്ത സാറ് എനിക്കിന്നും
കൗതുകം തന്നെയാണ്. പതിനേഴുവർഷങ്ങൾക്കിപ്പുറം
ഈ അടുത്ത കാലത്ത് സാറിനെ
തിരഞ്ഞു ഫോൺ വിളിച്ചപ്പോഴും
അധികം മുഖവുരയൊന്നും
വേണ്ടിവന്നില്ല ഈ ശിഷ്യയെ
തിരിച്ചറിയാൻ എന്നത് എനിക്ക്
അത്ഭുതമായിരുന്നു അതിലേറെ
അഭിമാനവും; കാരണം
ഇപ്പോഴും സാറ് പഠിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്
എന്നെപ്പോലെ അനവധി നിരവധി
കുട്ടികളെ. ഇത്രയും
വര്ഷങ്ങൾക്ക് ശേഷവും കണ്ടപ്പോൾ
അതെ മനസ്സ് നിറഞ്ഞ
ചിരി, അടുപ്പം....അതാണ്
ഞങ്ങളുടെ രഘു സാറ്.