Monday, October 14, 2019

അപ്പൂപ്പൻ



ധൃതി പിടിച്ച യാത്രകളാണെങ്കിലും ചില കാഴ്ചകൾക്ക് മനസ്സിനെ ഒന്ന് തൊടാതിരിക്കാൻ കഴിയില്ല . ഓഫീസിൽ നിന്നിറങ്ങുമ്പോൾ മണിക്കണക്ക് വച്ച് ഓരോന്നും കണക്കു കൂട്ടിയാണ് പോകാറ്. വണ്ടി ഓടിക്കുമ്പോഴും മിക്കപ്പോഴും എന്തൊക്കെയാണ് വിട്ടുപോയതെന്നാവും ഓർക്കുക . ഒരഞ്ചു മിനിറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഒക്കെ താളം തെറ്റും . സമയം നോക്കിയുള്ള ഓട്ടങ്ങൾ സത്യത്തിൽ മടുപ്പാണ് ; നഗരജീവിതവും . ഗ്രാമത്തിന്റെ തുടിപ്പുകൾ അങ്ങിങ് ഉണ്ടെങ്കിലും ഓട്ടത്തിനൊരു കുറവുമില്ല .


റെയിൽവേ ഗേറ്റ് അടച്ചാലുണ്ടാകുന്ന സമയനഷ്ടം ഇല്ലാണ്ടാക്കാൻ ഇടവഴികളാണ് പൊതുവെ തിരഞ്ഞെടുക്കുക . പണ്ടാരോ ലോ ഇൻകം ഫാമിലി താമസിക്കുന്ന എന്ന തലക്കെട്ട് പറഞ്ഞപോലെയുള്ള ഒരു കോളനി . ഇപ്പോൾ പല വീടുകളുടെ മുഖച്ഛായ മാറിയിട്ടുണ്ടെങ്കിലും ചില വീടുകൾക്കും ചുറ്റുപാടുകൾക്കും വലിയ മാറ്റങ്ങളൊന്നും തന്നെ ഇല്ലെന്നു പറയാം . ഒന്നു രണ്ടു ബമ്പുള്ളതുകൊണ്ടു അവിടെത്താറാകുമ്പോഴേക്കും പതിവായൊന്നു സ്പീഡ് കുറയ്ക്കാറുണ്ട് .


നേരം സന്ധ്യ മയങ്ങുന്നു . ആൾക്കാരെവിടെ നിന്നാണ് ചാടി വീഴുന്നതിന്ന് ഒരുറപ്പുമില്ലാത്ത വഴിയാണ് . വണ്ടിക്കാര് സൂക്ഷിച്ചേ പറ്റൂ… നടക്കുന്നവർ അണുവിട നീങ്ങില്ല ….. രണ്ടാമത്തെ ബംപ് കേറിയിറങ്ങിയപ്പോൾ ഒരു വീടിന്റെ മുറ്റത്തെ കല്ലിലോ മറ്റോ ഒരു അപ്പൂപ്പനും കൊച്ചു മോളും . കള്ളി കൈലി മാത്രം ഉടുത്ത ഒരു അപ്പൂപ്പൻ … നാട്ടിൻപുറത്തെ സാധാരണക്കാരനായ ഒരു അപ്പൂപ്പൻ …. കൊച്ചുമോൾക് കാഴ്ച്ചകളോ കഥകളോ പറഞ്ഞു കൊടുക്കുന്നു . മനസ്സിനകത്തു പെട്ടെന്ന് സുഖമുള്ള ഒരു നനുത്ത കാറ്റ് വീശിയ പോലെ . ഒരു പക്ഷെ ഇപ്പോഴത്തെ നല്ലൊരു ശതമാനം കൊച്ചുമക്കൾക്കും നഷ്ടമാകുന്ന അനുഭവം . അപ്പൂപ്പന്റെ വിരലിൽ തൂങ്ങി നാട്ടിൻ പുറത്തൂടെ സായാഹ്‌ന സവാരി .... പോരാത്തതിന് അപ്പൂപ്പന്റെ വക കുട്ടിക്കഥകളും വീരവാദങ്ങളും കൂട്ടിനു .... പരിചിത മുഖങ്ങളോടുള്ള ചെറു സംഭാഷണങ്ങളും .... ആ കുട്ടിക്കാലം ഒരു സ്വർഗീയ അനുഭവം തന്നെയാകാം , ആണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .


എന്റെ കുഞ്ഞുവിരലുകളിൽ പിടിച്ച കൂടെ നടക്കാൻ അപ്പൂപ്പൻ ഉണ്ടായിട്ടില്ലെങ്കിലും അങ്ങനെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനേ മനസ്സ് ഇന്നും സമ്മതിക്കുന്നുള്ളു .

Thursday, September 26, 2019

പൂവുകൾ കത്തുമ്പോൾ...........



പൂവുകൾ കത്തുന്നു....ആദ്യമായാണ് പൂവുകൾ കത്തുന്നത് കാണുന്നത്.... ഒരു പൂവ് ഞെട്ടോടിഞ്ഞു താഴെ വീണു കിടക്കുന്നതു കാണുമ്പോൾ മനസ്സൊന്നു ഉലയുന്ന എനിക്ക് ഇന്ന് ഒട്ടും വിഷമം തോന്നുന്നില്ല എന്നത് എനിക്ക് തന്നെ അത്ഭുതമായിരുന്നു. പലതരം പൂവുകൾ.... ഏറെയും ഭംഗിയും വിലയുമുള്ളവ....


ഒരു ജന്മം അങ്ങനെ എരിഞ്ഞു തീരുന്നു.... പൊതുവെ ശാന്ത സ്വഭാവം... സ്വന്തമെന്ന ഇഷ്ടങ്ങൾ എന്നോ മറന്നവൾ... എന്നെങ്കിലും അങ്ങനെ ചിന്തിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല.... ഞാൻ കാണുമ്പോൾ ഒന്നോ രണ്ടോ സ്ട്രോക്ക് വന്നു പകുതിയും കര കയറിയിരുന്നു.... ഇഷ്ടങ്ങൾ പലപ്പോഴും ഉള്ളിലൊതുക്കിയിട്ടുണ്ടാകാം.... പൂവ് ചൂടുന്നത് കാണുമ്പോൾ, സാരി ഉടുക്കുന്നത് കാണുമ്പോൾ മുഖം ചെന്താമര പോലെ വിടരുന്നത് കാണാം....സാരിയുടുപ്പിച്ചു കൊടുക്കണമെന്ന് പറഞ്ഞു കൈവരി പോലുമില്ലാത്ത സ്റ്റെപ്പുകൾ കയറി വന്നത് കാണുമ്പോൾ ഉള്ളു കാളും. വിളിച്ചാൽ പോരായിരുന്നോ എന്ന് ചോദിച്ചാലും ഒരു ചിരിയിലെല്ലാമൊതുക്കും.

ഈ എരിഞ്ഞു തീരൽ  ഒരുപക്ഷെ ഒരനുഗ്രഹമായിരുന്നിരിക്കണം....മാസങ്ങളായുള്ള ഈ കിടപ്പ്...വേദനകൾ ഒന്ന് പറയാനാവാതെ.... ഒന്നനങ്ങാനാവാതെ... അവസാന നോക്ക് കാണാൻ വന്നവർക്കു പോലും പറയാൻ നല്ലതു മാത്രം.... എന്നും പഴിച്ചിരുന്ന നാവിനു പോലും ഇന്ന് ഒന്നിനും പഴിക്കാൻ പറ്റുന്നില്ല.... ഒരു പക്ഷെ ഒരാളുടെ ശൂന്യതക്ക് നന്മകൾ മാത്രമേ ഓർമ്മിപ്പിക്കാൻ പറ്റുകയുള്ളായിരിക്കും.


എന്തെന്തു പൂവുകൾ..... റോസ്, മുല്ല, ജമന്തികൾ, പേരറിയാത്ത വേറെയും പലയിനങ്ങൾ..... ഗുരുക്കന്മാർക് ഓര്മയില്ലെങ്കിൽ പോലും അവരെ ഓർക്കാൻ അനവധി നിരവധിയുണ്ടാകുമല്ലോ... റീത്തുകൾ ബൊക്കെകൾ..... ഒരു പൂവ് പോലും വെറുതെ കളഞ്ഞില്ല..... എരിയാൻ തുടങ്ങുന്നതിനു മുന്നേ സിമന്റിട്ടപോലെ തട്ടിപ്പൊതിഞ്ഞ  ചിതക്ക് മേലെ പൂവുകളെല്ലാം വിതറി അലങ്കരിച്ചു... മനസ്സിൽ ഉണ്ടാക്കിയ ശൂന്യത ഭീതിതമായിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്തവിധം ..... ആർക്കും ഒരിക്കലും അംഗീകരിക്കാനും മനസ്സിലാക്കാനും പറ്റുകയുമില്ല ... പൂവുകൾ കത്തുന്നു !

Thursday, July 11, 2019

മര്യാദക്കാരനും മര്യാദക്കാരനും മൂന്നു വഴി



ആക്‌സിഡന്റിനു ശേഷം വാക്കറിന്റെ സഹായത്തോടെയല്ലാതെ നടക്കാൻ കഴിയാത്തതുകൊണ്ട് യുബർ തന്നാണ് ഓഫീസിൽ പോകലുകൾക് ഇപ്പോൾ ഉള്ള ഒരേ ഒരു വഴി. കാശ് കുറെ പോയി കിട്ടുമെങ്കിലും വീട്ടിലിരുന്നു ബോറടിക്കുന്നതിനേക്കളിലും ഭേദമാണല്ലോ എന്നോർക്കുമ്പോൾ രാവിലെ അങ്ങ് റെഡിയാകും .


പല പല മുഖങ്ങൾ . യുബർ ഗോ ആയിരുന്നു ബുക്ക് ചെയ്തതെങ്കിലും സാമാന്യം ജാടയുള്ള ഏതോ ഒരു വണ്ടിയാണ് ഇന്ന് കിട്ടിയത് . ഒരാൾക്കു മാത്രം പോകാൻ അധികപ്പെട്ടാണതെങ്കിലും വേറെ ഇനി കാത്തു നിക്കാൻ വയ്യ. ഓട്ടോ വിളിക്കുന്നതിനേക്കാളും ഇപ്പൊ മിക്കവാറും ലാഭം ഇതാണ് ഒറ്റയ്ക്കു അറിയാൻ വയ്യാത്ത ഒരാളിന്റെ കൂടെയുള്ള യാത്ര ചെറുതല്ലാത്ത ഭയം ഉള്ളിലുണ്ടാക്കുന്നുവെന്ന സത്യം കഴിവതും മറച്ചാണ് കാറിൽ കേറുക. ഇന്നും അതൊക്കെ തന്നെയാണുണ്ടായത് …


യുബെറുകാർക് അറിവുള്ള അത്രയും ഇടവഴികൾ ആ നാട്ടുകാർക്ക് പോലും അറിയുമോ എന്ന് നമ്മൾ പലപ്പോഴും സംശയിച്ചു പോകും . അങ്ങനെ ബ്ലോക്ക് കിട്ടാതിരിക്കാനായി ഞങ്ങൾ ഒരിടവഴിയിലേക്കു കടന്നു . റോഡിനു വീതി കുറവായതുകൊണ്ട് ചെറിയ വണ്ടികൾ എതിരെ വന്നാൽ പോലും പാടാണ്‌ . അപ്പോൾ ദേ വരുന്നു എതിരെ ഒരു ഓട്ടോ. രണ്ടിലാരേലും ഒന്നൊതുക്കിക്കൊടുത്താൽ സുഖമായി രണ്ട് കൂട്ടർക്കും പോകാം. യുബെറ് ചേട്ടന്റെ പോക്ക് കണ്ടിട്ട് ഒതുക്കാനുള്ള ഭാവമൊന്നുമില്ലെന്നു മനസ്സിലായി . എതിരെ വരുന്ന ഓട്ടോ ചേട്ടനും ഒതുങ്ങാനുള്ള ലക്ഷണമില്ലെന്നെതാണ്ടുറപ്പായി .


യുബെറ് ചേട്ടൻ സധൈര്യം മുന്നോട്ട് തന്നെ. അവസാനം ഓട്ടോ ചേട്ടന് ഇത്തിരി ഒതുക്കാതെ തരമില്ലെന്നായി. കടന്നു കഴിഞ്ഞപ്പോൾ യുബര് ചേട്ടന്റെ കമെന്റും “വലിയ വണ്ടി വരുന്ന കണ്ടിട്ടും അവനൊന്നും മാറാൻ വയ്യ ”. ഒന്നും മിണ്ടിയില്ലെലും എനിക്ക് സത്യത്തിൽ ചിരിയാണ് വന്നത് . ആർക് വേണേലും ഒതുക്കാവുന്നതേ ഉണ്ടായിരുന്നുള്ളു . താൻ ചെറുതായിപ്പോകുമോ എന്ന അപകർഷതാബോധം …അല്ലാണ്ടെന്താ ഇതിനൊക്കെ പറയുക . അച്ഛന്റെ കൂടെ പണ്ടൊക്കെ പോകുമ്പോൾ സ്ഥിരം കേൾക്കാറുള്ള ഡയലോഗ് ആയിരുന്നു “മര്യാദക്കാരനും മര്യാദക്കാരനും മൂന്നുവഴി " എന്നത് . ആദ്യമൊന്നും കാര്യം മനസ്സിലാവില്ലായിരുന്നെങ്കിലും പിന്നെപ്പോഴോ ചോദിച്ചപ്പോൾ വിശദീകരിച്ചു തന്നു . വഴി തീരെ ചെറുതും എതിർ ദിശയിൽ വരുന്നവർ രണ്ട് കൂട്ടരും മര്യാദക്കാരാണെങ്കിൽ രണ്ടാളും മറ്റേയാൾക് വേണ്ടി വഴി ഒതുങ്ങിക്കൊടുക്കും . അങ്ങനെ ഓരോ മര്യാദക്കാരനും ഉണ്ടാക്കുന്ന ഓരോ വഴികളും ശരിക്കുള്ള വഴിയും ചേരുമ്പോൾ പോകാൻ മൂന്നു വഴികൾ ഉണ്ടാകുമല്ലോ . ശുദ്ധ നർമമാണെങ്കിലും അന്യ ഒരു വ്യക്തിക്ക് കൊടുക്കേണ്ട പരിഗണന അതിലൂടെ എങ്ങനെയൊക്കെയോ നമ്മുടെ ഉള്ളിലേക്കും നാമറിയാതെ കേറുമായിരുന്നു .


Tuesday, March 19, 2019

മെയ് ദിനം



മെയ് ദിനം ഒരു ഓർമപ്പെടുത്തലാണ് ; തിരിച്ചറിയലിന്റെ, അതിജീവനത്തിന്റെ, ഈശ്വര കടാക്ഷത്തിന്റെ, നഷ്ടപ്പെടലിന്റെ , അങ്ങനെ എന്തിന്റെയൊക്കെയോ. അണിഞ്ഞൊരുങ്ങി ഇറങ്ങുമ്പോൾ വരാനുള്ളത് മുന്നിൽ കാണാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ എന്തെന്തു കാര്യങ്ങൾ നമ്മൾ മാറ്റി ചെയ്തേനെ. മനുഷ്യന്റെ പരിധികൾ തിരിച്ചറിവാകുന്ന നിമിഷങ്ങൾ. എല്ലാവര്ക്കും ആ തിരിച്ചറിവുണ്ടാകുന്നുണ്ടോ; ഒരു പക്ഷെ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. മരണം മുഖാമുഖം കണ്ട നിമിഷങ്ങൾ. ബോധതലത്തിലൂടെ ഒരു നൂറു ചിന്തകൾ മിന്നിമറഞ്ഞ നേരം. ഒടുക്കം നമ്മെ രക്ഷിക്കാൻ മറ്റുപലതും നാശോന്മുഖമാകുമ്പോൾ ദൈവത്തിന്റെ കൈത്തലം ശിരസ്സിലമർന്നതിന്റെ ആശ്വാസം. നമുക്ക് വേണ്ടി നാശോന്മുഘമായവയെ നഷ്ടപ്പെട്ടതിന്റെ തീരാ വേദനകൾ. അതിജീവനത്തിന്റെ നാളുകളിൽ നാം ദൈവമല്ല എന്ന തിരിച്ചറിവുകൾ. പരീക്ഷണങ്ങൾ വീണ്ടും തുടരുന്നു.

Wednesday, March 13, 2019

ധീര

വക്കുപൊട്ടിയ കഞ്ഞി കോപ്പയാൽ

ചുണ്ടു നെടുകെ മുറിഞ്ഞിട്ടും

മുള്ളുമുരിക്കിൻറെ കമ്പുകൊണ്ടന്നു 

മുതുകിൽ  ചിത്രം വരച്ചവർ 

ഇടവേളയില്ലാതെ ആണുടലുകൾ

മേലും മുലയും കവർന്നിട്ടും  

എതിർത്തിടാതങ്ങു വിതുമ്പിടാതങ്ങു 

ശിലയ്ക്കു തുല്യമായ്  നിന്നവൾ

വിരുന്നിനായ് വന്നൊരിരയെക്കണ്ടവൾ

നടുങ്ങിത്തെറിച്ചങ്ങു നിന്നുപോയ് 

അന്ധരായിത്തീർന്ന കാമവെറിയന്മാർ 

പിഞ്ചുകുഞ്ഞിലേക്കടുത്തപ്പോൾ

അലറിക്കരഞ്ഞവൾ, പാഞ്ഞടുത്തവൾ 

പല്ലും നഖം പോലുമായുധം 

റാഞ്ചിയെടുത്തൊരാ പിഞ്ചുകുഞ്ഞിനെ

നെഞ്ചകം പുണർന്നിട്ടവൾ 

ശോണമുതിരുമാ സ്ഫടികക്കഷണങ്ങൾ 

തറയിലേക്കിട്ടു അലസമായ് !




Tuesday, February 26, 2019

പ്രതിരോധം


"ഭീരുവായ് ഒളിക്കാൻ
ആവില്ല നിശ്ചയം
പ്രതിരോധമെന്നത്
സ്വയരക്ഷയാകുമ്പോൾ "


Thursday, February 14, 2019

അച്ഛൻ

നനയുമെൻ നെറുകയിൽ
സ്നേഹക്കണികകൾ
വിറയാർന്ന അധരത്തിൻ
വാത്സല്യ ചുംബനം

അറിയാതെ പോകയോ
പറയാതെ പോകയോ
അണപൊട്ടിയൊഴുകുന്ന
മനസ്സിന്റെ നൊമ്പരം

ഓർമ്മകൾക്കറിയില്ല
പിച്ച നടന്നതും
പിന്നെയുമറിയില്ല
രാപ്പേടി കളഞ്ഞതും

വൈകിയെത്തുമ്പോൾ
പതിവായ ചോദ്യശരങ്ങളും
തെറ്റേറ്റു ചൊല്ലാൻ 
മടിച്ച ദിനങ്ങളും 

മനസ്സിലെ വാത്സല്യം
കാട്ടാൻ മടിച്ചപ്പോൾ
അറിയാതെയകന്നതും
എന്റെയും തെറ്റല്ല.

ശരികൾ കാട്ടി
ശിലയായി നിന്നതും
താങ്ങായ് തണലായ്‌
കൂടെ നടന്നതും

കാട്ടാൻ മടിച്ചൊരാ
സ്നേഹത്തിൻ ഓളങ്ങൾ
എല്ലാമടങ്ങുന്നു
ഇന്നെൻ നെറുകയിൽ

പിറവിയുടെ നോവ്
സുഖമുള്ളതെങ്കിലും
എന്നിലേക്കെത്തുന്നു
കണ്ണീർ കണങ്ങളായ്

കരുത്താർന്ന കരങ്ങൾക്ക്
എളുതല്ല കാട്ടുവാൻ
നൈർമ്മല്യമേറും
ഉൾക്കാമ്പതൊക്കെയും

അറിയുവാൻ വൈകണ്ട
പറയാതെ പോകുമാ
സ്നേഹമനസ്സിന്റെ
പേരാണ്"എൻ അച്ഛൻ"

Friday, February 1, 2019

ജനാർദ്ദനൻ

വെയിൽ ഉച്ചിയിലേക്കു നീങ്ങുന്നു. പാറുവമ്മ തിണ്ണയിലെ ഘടികാരത്തിലേക്കു നോക്കിയിട്ടു നീട്ടി വിളിച്ചു.
"ഉണ്ണിമോളേ....."
"........."
"ഈ കുട്ടി എന്താ എന്നുമിങ്ങനെ ........" - ആരോടെന്നില്ലാതെ പാറുവമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

ഉണ്ണിമോൾ പാറുവമ്മയുടെ കൊച്ചുമോളാണ്. നേരം ഇത്രയുമായിട്ടും പ്രാതൽ കഴിക്കാൻ വരാത്തതിന്റെ ആവലാതിയാണ്. പാറുവമ്മയ്ക്കു ആകെക്കൂടെയുള്ള കൂട്ടാണ് ഉണ്ണിമോള്. വല്ലതും കഴിക്കുന്ന കാര്യമൊഴിച്ചാൽ ബാക്കിയെല്ലാത്തിനും അവരൊരുമിച്ചാണ്.

"
ഞാൻ ദേ ജനാർദ്ദനനെ വിളിക്കാൻ പോവാണ് ; കേട്ടോ ഉണ്ണിമോളേ..." - പാറുവമ്മ ഉച്ചത്തിൽ പറഞ്ഞു

പാറുവമ്മയുടെ ആ പറച്ചിൽ കുറിക്കുകൊണ്ടു. വിമാനം പറന്നെത്തിയപോലെ ഉണ്ണിമോൾ ദേ അടുത്തെത്തി.

"ജനാതനനെ വിളിച്ചെണ്ട അമ്മൂമ്മേ" - ഉണ്ണിമോൾ കെഞ്ചി.

"ഞാൻ ദേ വിളിച്ചിട്ടുണ്ട്. അങ്ങേലെ ശിവന്കുട്ടിയോടു പറഞ്ഞിട്ടുണ്ട് കൂട്ടിക്കൊണ്ടുവരാൻ."

"....."

"പറഞ്ഞാൽ കേൾക്കാത്ത പിള്ളേരെ ജനാർദ്ദനൻ കൊണ്ടുപോയ്‌ക്കോട്ടെ"
പാറുവമ്മ ഒന്ന് നിർത്തിയിട്ടു ഉണ്ണിമോളേ ഓട്ടക്കണ്ണിട്ടു നോക്കി.

തന്റെ തങ്കക്കുടം ദേ നിറഞ്ഞു തുളുമ്പാറായ കണ്ണുകളുമായി നിൽക്കുന്നു. അവൾക്ക് ആരെയെങ്കിലും പേടിയുണ്ടെങ്കിൽ അത് അയാളെ മാത്രമാണെന്ന് പാറുവമ്മയ്ക്കറിയാം. ഉണ്ണിമോൾ ഒന്ന് രണ്ടു തവണ അയാളെ കണ്ടിട്ടുമുണ്ട്. പാറുവമ്മ തന്നെയാണ് കാണിച്ചു കൊടുത്തതും.

കറുത്തിരുണ്ട ഒരു മനുഷ്യൻ. കഷണ്ടിത്തലയും ചെമന്ന ഉണ്ടക്കണ്ണുകളും തലയിൽ ഒരു അരക്കുട്ടയും . അങ്ങനെയാണ് അയാളെ കാണാറ്. മടക്കിക്കുത്തി കൈലിയും തോളത്തു ഒരു തോർത്തുമാണ് സ്ഥിരം വേഷം. ആ നാട്ടിൻപുറത്തെ കുട്ടികളിൽ ഭൂരിഭാഗത്തിനും അയാളെ പേടിയാണ്. പറഞ്ഞാൽ കേൾക്കാത്ത കുട്ടികളെ ജനാർദ്ദനൻ പിടിച്ചു കുട്ടയിലിട്ടോണ്ട് പോകുമെന്നാണ് പിള്ളേരോട് പറയുക.

"ശിവൻകുട്ടി അയാളേം വിളിച്ചോണ്ട് വരുന്നതിനു മുൻപ് മോളിത്‌ വേഗം കഴിച്ചോളൂ " പാറുവമ്മ ഉണ്ണിമോളേയും കൊണ്ട് തിണ്ണയിലെ പടിയിലിരുന്നു.

തിണ്ണയുടെ അരികിലെ കമ്പിയഴികൾക്കിടയിലൂടെ ചെങ്കല്ല് വിരിച്ച റോഡിലേക്ക് കണ്ണുകളയച്ചു പാറുവമ്മ നീട്ടിയ ദോശ മുഴുവനും ഉണ്ണിമോള് കഴിച്ചു.

"ഇനി ജനാതനൻ വരുവോ അമ്മൂമ്മേ "

ഉണ്ണിമോളുടെ സ്വരത്തിലെ ദൈന്യത പാറുവമ്മ ശ്രദ്ധിക്കാതിരുന്നില്ല.

"ഇനിയെന്റെ പൊന്നുമോളെ ആർക്കും ഞാൻ കൊടുക്കില്ല ട്ടോ " പാറുവമ്മ ഉറപ്പു കൊടുത്തു.

"..ഉം .."

"മോള് വാ കഴുകിയിട്ടു അപ്പുറത്തു പോയി കളിച്ചോളൂ ട്ടോ "

കൈ കഴുകിയിട്ടു, ചീകാനായി ഒരു കെട്ട് ഓലക്കാലുമെടുത്ത് പാറുവമ്മ വീണ്ടും തിണ്ണയിൽ ഇടം പിടിച്ചു.

"മാങ്ങ വേണോ പാറുവമ്മേ ...."

ശബ്ദം കേട്ട്‌ പാറുവമ്മ റോഡിലേക്ക് നോക്കി. ജനാർദ്ദനൻ ആണ്. പതിവുപോലെ അയാളുടെ കുട്ടയിൽ ഇന്നും മാങ്ങയാണ്. മാമ്പഴക്കാലം കഴിയുന്ന വരെ ഇനി അങ്ങനെ തന്നെയായിരിക്കും.

"വേണ്ടല്ലോ ജനാർദ്ദനാ. ഇവിടെ ഇരിപ്പുണ്ട്." - പാറുവമ്മ മറുപടി കൊടുത്തു.

"കൊച്ചുമോളെന്ത്യേ... കണ്ടില്ലല്ലോ " - ഉണ്ണിമോളേ തിരയുന്ന അയാളുടെ കണ്ണുകളെ അവർ സഹതാപത്തോടെ നോക്കി.

"അവൾ അപ്പുറത്തു കളിക്കുകയോ മറ്റോ ആണ്.. ഇതുവരെ ഇവിടുണ്ടായിരുന്നു ." -പാറുവമ്മ നിർത്തി .

"ഞാൻ ചന്തേലോട്ടു ചെല്ലട്ടെ" - അയാൾ നടന്നു നീങ്ങി.

ജനാർദ്ദനന് കുട്ടികളെന്നു വച്ചാൽ ജീവനാണ്; സ്വന്തമായി ഒരു കുഞ്ഞില്ലാത്തതിന്റെയും കൂടെയാണ്. പക്ഷെ അന്നാട്ടിലെ കുട്ടികൾക്കെല്ലാം അയാളെ പേടിയാണ്. അയാളുടെ കെട്ടും മട്ടും അതിനു തക്കതാണല്ലോ. വിധി. പാറുവമ്മ പതിയെ ഓലക്കാലിലേക്കു അവരുടെ ശ്രദ്ധ തിരിച്ചു.



ശുഭം.  


Thursday, January 31, 2019

..................


ചില നൊമ്പരങ്ങൾ അങ്ങനെയാണ്...ഒരു പക്ഷെ ആർക്കും മനസ്സിലാവണമെന്നില്ല. പ്രായോഗികതയുടെ കാരണങ്ങളാൽ ഗൃഹാതുരതയുടെ ബിംബങ്ങൾ അഴിച്ചു വാർക്കപ്പെടുമ്പോൾ ഉള്ളിലെവിടെയോ ചോര കിനിയുന്നു. എന്തെന്നോ എന്തിനെന്നോ ആരോടും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ പറ്റാത്തവ. ചില നിമിഷങ്ങളിൽ ശ്വാസം നിലയ്ക്കുന്നപോലെ. മനസ്സിനുള്ളിൽ എന്നോ പതിഞ്ഞ മണ്ണും മരങ്ങളും ഇനി മനസ്സിൽ മാത്രം അവശേഷിക്കപ്പെടാനേ കഴിയു. മൂടുപടങ്ങൾ, മതിലുകൾ, കോൺക്രീറ്റുകൾ .... മനുഷ്യന്റെ സ്വാർത്ഥതയുടെ ചിഹ്നങ്ങൾ. മതിലുകൾ മാറി വേലിച്ചീരയോ ചീമക്കൊന്നയോ കടലാവണക്കുകളോ തഴക്കട്ടെ. കോൺക്രീറ്റ് തറകൾ വെട്ടിപ്പൊളിക്കപ്പെട്ടു മണ്ണിനു ശ്വാസം കിട്ടട്ടെ. സോഷ്യൽ മീഡിയകളിൽ മാത്രം പരിചയം കാട്ടുന്ന അയല്പക്കങ്ങൾ നമ്മുടേതും കൂടിയാകട്ടെ. അന്യോന്യം തിരിച്ചറിയുന്ന ഗ്രാമത്തിന്റെ നന്മകൾ തിരിച്ചു വരട്ടെ. നമ്മുടെ കുഞ്ഞുങ്ങൾ ധൈര്യമായി നിരത്തുകളിലിറങ്ങട്ടെ. അരുതായ്മകൾ ചെയ്യുമ്പോൾ അറിയുന്നവർ കാണുമെന്ന ശങ്ക ഉണ്ടാകട്ടെ. അണുകുടുംബങ്ങൾ വിട്ടു കൂട്ടുകുടുംബങ്ങൾ ഉണ്ടാകട്ടെ. ഞാനും നീയും അവസാനിച്ചു ഇനി നമ്മൾ ഉണ്ടാകട്ടെ. നന്മയുടെ വെളിച്ചത്തിൽ ലോകം തിളങ്ങട്ടെ.


Wednesday, January 30, 2019

നിയമങ്ങൾ


ഇന്നവർ പലപേരതുണ്ടല്ലോ
ഉറച്ച തീരുമാനമെടുത്തവർ
രാഷ്ട്രീയക്കോമരണങ്ങളിന്നു
ഉറഞ്ഞു തുള്ളുമ്പോൾ, നെഞ്ചു
വിരിച്ചു നിയമം നടത്തുവോർ
അവർ, തലപ്പത്തുള്ളോർക്
വെറും രാഷ്ട്രീയ അജണ്ടകൾ
അവർ നടത്തും പോർവിളിക-
ളിവരെ ലവലേശം ബാധിക്കയുമില്ല
എസ് പി , കളക്ടർ പദങ്ങളിന്നു
പൊതുജനത്തിൻ ചായക്കടയിലും
മതിലൊന്നു തീർക്കുവാൻ
മാധ്യമക്കസർത്തു നടത്തുവാൻ
ഒന്നിനുമല്ലയെന്നാകിലും
അവർക്കു പിമ്പേ പൊതുജനമുണ്ടല്ലോ
നിയമജ്ഞ എന്നാണ് കണ്ണ് തുറന്നത്
ഞങ്ങളുമറിഞ്ഞില്ല; ആരുമറിഞ്ഞില്ല
കറുത്ത തുണിയാൽ കൺമൂടപ്പെട്ടവൾ
കയ്യിൽ ധർമത്തിന് ത്രാസുമായ് നിൽപ്പവൾ
അവൾക്കു മുഖ്യം ധർമവും നീതിയും
ഭരണ-പ്രതിപക്ഷ ചേരിതിരിവുകൾ
അവൾക്കുണ്ടെന്നു ധരിക്കുവാൻ വയ്യല്ലോ
പ്രതിയാക്കപ്പെട്ടവർ ആരുതന്നാകിലും
നേരിടുക നിർഭയം നെഞ്ചുവിരിച്ചങ്ങ്
നാം തന്നെ തെറ്റെന്നു തിരിച്ചറിവുള്ളപ്പോൾ
സ്വാഭാവികം എതിർപ്പുകൾ; മനുഷ്യസ്വഭാവവും
നിയമത്തി൯ ശാസനംഎല്ലാർക്കുംഒരുപോലെ
സ്ത്രീസമത്വം, നവോത്ഥാനമെന്നിടയ്ക്കിടെ
മുദ്രാവാക്യങ്ങൾ മുഴക്കുമ്പോൾ
അംഗീകരിക്കണമിടയ്ക്കെങ്കിലും
ചങ്കുറപ്പുള്ള പെണ്ണിന്റെ ചെയ്തികൾ
മുദ്രാവാക്യങ്ങൾ മാത്രമായിതുവരെ
ഒന്നും കൊണ്ടുവന്നതായറിവീല
നേരോടെ നെറിയോടെ ഇനിയുമുണ്ടാകട്ടെ
നിയമപാലകരാം ചുണക്കുട്ടികൾ
വെറുതെയുരുവായതല്ലയെന്നറിയുക
അതികഠിനമാം കടമ്പകൾ പലതുകടക്കണം
നിങ്ങൾ പുച്ഛിച്ചു തള്ളും അവരുടെ
നിയമതലങ്ങളിലെത്തുവാൻ
കാണുവാൻ, അറിയുവാൻ ഒന്ന് ശ്രമിക്കുക
നിങ്ങളിന്നാകുവാൻ താണ്ടിയ കടമ്പകൾ
നാമാരെന്നറിയുമ്പോൾ അഹംഭാവം
കൊഴിഞ്ഞുപോം ; ചരിത്രം പറയുന്നു
അറിയുക നാമാദ്യം നമ്മളെത്തന്നെയും.

ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...