അത്
ഒരു പറയ്ക്കിറങ്ങൽ
കാലമായിരുന്നു. ചെട്ടികുളങ്ങര
വല്യമ്മ നാട്ടാരെ കാണാനിറങ്ങുന്ന
കാലം. ഓരോ
വീട്ടിലും പറയൊരുക്കുന്നതിന്റെയും
അൻപൊലിക്കൊരുക്കുന്നതിന്റെയും
തിരക്കാവും ആ ദേശത്തൊക്കെ. അൻപൊലി
എന്നത് മാനസികമായി അത്ര
അംഗീകരിക്കാൻ പറ്റാത്തതുകൊണ്ടോ
എന്തോ അത് കൂടാൻ പോകാറില്ല
പൊതുവെ. അപ്രാവശ്യം പക്ഷെ ക്ഷണമുണ്ടായിരുന്നു. അപ്രാവശ്യം തൊട്ടാണ് അവിടുത്തെ അൻപൊലിക്ക്
ഇവിടങ്ങളിൽ നിന്നൊക്കെ
പിരിവെടുക്കാൻ തുടങ്ങിയതെന്ന്
തോന്നുന്നു. മുൻപെങ്ങും
കണ്ടതായി ഓർക്കുന്നില്ല. ആ
കൂട്ടത്തിൽ വന്നാൽ ഒന്ന്
കാണാമെന്ന് കരുതിയാണോ....ആയിരിക്കാം..... മിണ്ടാൻ
പറ്റിയില്ലയെങ്കിലും കാഴ്ച
തന്നെ അന്ന് സ്വർഗം കിട്ടിയതിനു
തുല്യമായിരുന്നു.
വരാൻ
പറ്റില്ലായെന്നു ആദ്യം തന്നെ
പറഞ്ഞു. എന്തിനു
ഒരു മുടക്കം പറഞ്ഞാലും പറഞ്ഞു
പറഞ്ഞു അവസാനം എങ്ങനെയെങ്കിലും
മനസ്സ് മാറ്റിയെടുക്കാൻ
അന്ന് തൊട്ടേ ഒരു പ്രത്യക
കഴിവാണ്. അൻപൊലി
കൂടാൻ എന്തായാലും പറ്റില്ല.... വീട്ടിൽ
ചെന്നാൽ സദ്യയുണ്ണാമെന്നു
പറഞ്ഞു. വീട്ടിൽ
എന്തും പറഞ്ഞു ചെല്ലും. സത്യത്തിൽ
അതൊരു പ്രശ്നേമേയല്ല... അവിടെ
ആർക്കും എപ്പോൾ വേണമെങ്കിലും
കയറിച്ചെല്ലാം. ആരും
ഒരു ചോദ്യവും ചോദിക്കില്ല; നാട്ടാര്
പോലും. തെറ്റായി
ഒന്നും അവിടുള്ളവർ ചെയ്‌യില്ല
എന്ന വിശ്വാസമാകാം. അല്ലേലും
ഊണിനു ചെല്ലാൻ എന്തായാലും
പറ്റില്ല. ഒന്ന്
കയറിയിറങ്ങിപ്പോരാം എന്ന്
മാത്രം.
രണ്ടുമണിക്ക്
ട്യൂഷനുണ്ട്. അതും
നാലുമണി വരെ. കൂട്ടുകാരിയോട്
ആദ്യമേ പറഞ്ഞു ഇങ്ങനെയൊരു
പോക്കിന് ചിലപ്പോൾ സാധ്യതയുണ്ട്. ഒന്ന്
കൂടെ വന്നേക്കണമെന്ന്. അത്
വീട്ടിലവതരിപ്പിക്കണമല്ലോ...ഇല്ലേൽ
ട്യൂഷൻ കഴിഞ്ഞു പെണ്മക്കൾ
വരാൻ താമസിച്ചാൽ അമ്മമാർക്കവുമല്ലോ
ആധി. എന്റെ
കുടെയാണല്ലോ എന്നുള്ളതുകൊണ്ട്
വിടാൻ അമ്മയ്ക്കു നൂറുവട്ടം
സമ്മതം. എന്തുകൊണ്ടാണെന്നറിയില്ല
കൂട്ടുകാരുടെ അമ്മമാർക്കു
എന്നും എന്നോടൊരു പ്രത്യേകതയുണ്ട്.
ട്യൂഷൻ
കഴിഞ്ഞിറങ്ങുമ്പോഴും പോകണോ
വേണ്ടയോ എന്ന കൂട്ടിക്കിഴിക്കലാണ്
മനസ്സ് നിറയെ... സത്യത്തിൽ
ആകെ ഒരു വട്ടമേ അവിടെ
പോയിട്ടുള്ളൂ. അതും
പണ്ട് കൂട്ടുകാരോടൊരുമിച്ചു
കൊണ്ടുപോയപ്പോൾ. എങ്ങനെ
എന്തു പറഞ്ഞു ചെല്ലുമെന്നു
ഒരൂഹവുമില്ല
അൻപൊലിക്കളത്തിനടുത്തെത്തുമ്പോഴും. ഭാഗ്യത്തിന്
കണ്ടുപരിചയമുള്ള ഒരു കൂട്ടുകാരനെ
കണ്ടു. വീട്ടിലോട്ടു
ചെന്നോളൂ അങ്ങേരവിടെയുണ്ടാവുമെന്നു
പറഞ്ഞപ്പോൾ സന്തോഷമോ സമാധാനമോ
പേടിയോ എന്തൊക്കെയോ വികാരങ്ങളാൽ
മനസ്സ് വിങ്ങി. മനസ്സു
നിറയെ കാണണമെന്നുണ്ടെങ്കിലും
വീട്ടിൽ വച്ചു കാണുമ്പോൾ
എങ്ങനെ എന്ത് പറയുമെന്ന ചിന്ത
പിന്നെയും കൂട്ട് കൂടി.
മുള്ളുവേലിയിട്ട
വീതികുറഞ്ഞ ഒരു വഴിയാണ്....സത്യത്തിൽ
അതെയെനിക്കറിയൂ. അന്ന്
ആ വഴിയാണ് കൊണ്ടുപോയത്. മുള്ളുവേലിയിൽ
കൊണ്ട് കൂട്ടുകാരിയുടെ
ചുരിദാറിൽ ഒരു ചെറിയ
കീറൽ.... ദൈവമേ.... വീട്ടിൽ
വഴക്കു പറയുമോ.... ഭാഗ്യത്തിന്
ചെറിയ ഒരു കീറൽ ഉള്ളൂ. സമാധാനം. ഒരു
വിധത്തിൽ വീട്ടിലെത്തി. ആട്
കിടന്നിരുന്നിടത് ഒരു പൂട
പോലുമില്ല എന്ന പോലെ ആളിന്റെ
പൊടി പോലും അവിടെങ്ങുമില്ല. നിറഞ്ഞ
ചിരിയോടെ അമ്മയുണ്ട്.
മുൻപ്
വന്നിട്ടുള്ളതാണ്....അൻപൊലിക്
വിളിച്ചിരുന്നു. ഉണ്ണാൻ
വരാൻ പറ്റിയില്ല. ഒന്ന്
കയറിപ്പോകാമെന്നു കരുതി
എന്ന് എങ്ങനെയൊക്കെയോ
പറഞ്ഞൊപ്പിച്ചു. അത്
വരെ അവിടെ ഉണ്ടായിരുന്നു
എന്ന് 'അമ്മ
പറഞ്ഞു... ഇത്രയും
മെനക്കെട്ടു വന്നിട്ടും
കണ്ടില്ലല്ലോ എന്ന നൊമ്പരം
മാത്രമായി മനസ്സിൽ. ചെന്നതിൽ
ആ 'അമ്മ
വല്ലാണ്ട് സന്തോഷം
പ്രകടിപ്പിച്ചു. മോനെപ്പറ്റി
വാ തോരാതെ എന്തൊക്കെയോ
പറഞ്ഞു... എല്ലാം
ഞാൻ കേട്ടോ... അറിയില്ല... ഉണ്ടിട്ടു
പോകാമെന്നു കുറെ
പറഞ്ഞു... ഇല്ലമ്മേ... പോകണം...നേരമില്ല
എന്ന് പറഞ്ഞു ഒരു വിധത്തിൽ
ഒഴിയാൻ നോക്കി. അമ്മയും
വിടുന്ന ഭാവമില്ല.... പായസമെങ്കിലും
കുടിച്ചിട്ട് പോകാമെന്നായി... ആ
സ്നേഹത്തിനു മുന്നിൽ അതിനു
വഴങ്ങേണ്ടി വന്നു. എന്ത്
പായസമാണെന്നു ഇന്നുമറിയില്ലെങ്കിലും
അതുപോലെ മധുരമുള്ള ഒന്ന്
കുടിക്കാൻ പിന്നീട്
യോഗമുണ്ടായിട്ടില്ല. പിന്നെയൊരിക്കൽ
പോലും ആ അമ്മയെ കാണാൻ കൂടി
കഴിഞ്ഞിട്ടില്ല എങ്കിൽ പോലും
ഇന്നും ആ വഴി പോകുമ്പോൾ, ആ
വീടോർക്കുമ്പോൾ, ആ
അമ്മയെ ഓർക്കുമ്പോൾ ഒരിക്കൽ
കൂടിയെങ്കിലും ഒരു സ്പൂൺ
പായസം കുടിക്കാൻ മോഹം.
No comments:
Post a Comment